RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

സെക്കന്റ് ഷോ.


സിനിമയുടെ പേരിൽ തന്നെ തുടങ്ങുന്ന കൗതുകം മാത്രമല്ല ഈ ചിത്രത്തെ റിലീസിനു മുൻപ് ശ്രദ്ധേയമാക്കിയിരുന്നത്. മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുടെ മകന്റെ അരങ്ങേറ്റ ചിത്രം എന്ന വലിയ വിശേഷണം കൂടിയുണ്ടായിരുന്നു സെക്കന്റ് ഷോയ്ക്ക് കൂട്ടിനു. എന്നാൽ ഈ മുൻ വിധി ഒരു ഭാരമാകാതിരിക്കാനുള്ള എല്ലാ മുൻകരുതലുകളും ഇതിന്റെ അണിയറപ്രവർത്തകർ എടുത്തിരുന്നു.

ഒരു വൻ ബിഗ്ബഡ്ജറ്റ് സിനിമയിൽ ഒരു വലിയ സംവിധായകന്റെ കീഴിൽ ആദ്യ ചിത്രം ചെയ്യാനുള്ള ആളും അർത്ഥവും ആവോളമുണ്ടായിട്ടും അങ്ങനെ സംഭവിക്കാതിരുന്നത് മമ്മൂട്ടിയുടെ മകൻ എന്ന പേരിൽ അറിയപ്പെടാതെ ദുൽക്കർ സല്മാൻ എന്ന നടനായി അറിയപ്പെടണം എന്ന ഒരു വാപ്പയുടെ തിരുമാനമായിരിക്കണം. പുതുമുഖങ്ങളായ നടീനടന്മാരും പുതുമുഖങ്ങളായ അണിയറപ്രവർത്തകരും ഒന്നിക്കുന്ന ഒരു ലോബഡ്ജറ്റ് ചിത്രം. മമ്മൂട്ടി എന്ന പേരിന്റെ വ്യാപ്തിയുടെ നൂറിലൊരംശം പോലുമുൾക്കൊള്ളാൻ ഈ ചിത്രത്തിനു ശേഷിയില്ലാത്തത് കൊണ്ട് മമ്മൂട്ടിയുടെ മകൻ നായകനാകുന്നു എന്ന അലങ്കാരമഴിച്ചു വെച്ച് ഒരു പുതുമുഖ നായക നടന്റെ സിനിമ എന്ന നിലയിൽ നമുക്ക് ഈ ചിത്രത്തെ വീക്ഷിക്കാം .

ജയിൽ മോചിതനായി പുറത്ത് വരുന്ന ലാലു (ദുൽക്കർ) തന്റെ ഫ്ലാഷ്ബാക്ക് വഴിയിൽ വെച്ച് പരിചയപ്പെട്ട ഒരു പയ്യനോട് പറയുന്നിടത്താണു സെക്കന്റ് ഷോ തുടങ്ങുന്നത്. മലയാള സിനിമ എന്നു മുതൽ ക്വട്ടേഷൻ കഥകൾ പറഞ്ഞ് തുടങ്ങിയോ അന്നു മുതൽക്കേയുള്ള അതേ കഥ തന്നെയാണു സെക്കന്റ് ഷോയിലും. സാധാരണ പുത്തൻ ആയുധങ്ങളും തന്ത്രങ്ങളുമായുള്ള ക്വട്ടേഷൻ കഥകളാണു വരുന്നതെങ്കിൽ ഈ ചിത്രത്തിൽ 5 വർഷങ്ങൾക്ക് മുൻപു നടന്ന സംഭവങ്ങളാണു വിവരിക്കുന്നത്. അതു കൊണ്ട് തന്നെ പജീറോയും ഹമ്മറുമൊന്നും ഈ ചിത്രത്തിൽ കാണില്ല. പഴയകാലത്തെ ഗുണ്ടാ രീതികൾ ഒരു പിഴവും കൂടാതെ ചിത്രത്തിലുണ്ട്. അതു കൊണ്ട് തന്നെ ഒരല്പം പഴഞ്ചൻ സ്റ്റൈയിൽ അല്ലേ എന്ന് തോന്നിപോകുന്നത് സ്വാഭാവികം.

നായകനിൽ നിന്ന് ഒരു അത്യുജ്ജ്വല പ്രകടനമൊന്നും ആരും പ്രതീക്ഷിക്കണ്ട. ഇതാ നാളത്തെ സൂപ്പർ സ്റ്റാർ ജനിച്ചിരിക്കുന്നു എന്നൊക്കെയുള്ള കൊട്ടിഘോഷങ്ങൾ കേട്ട് ദുൽക്കറിന്റെ അഭിനയം കാണ്ടാൽ സംഗതി ബോറാണു. അല്ലെങ്കിലും സൂപ്പർ സ്റ്റാറുകളുടെയെല്ലാം ആദ്യ സിനിമകളിലെ അഭിനയം അത്ര പോരായിരുന്നു എന്ന് പറഞ്ഞ് ദുൽക്കർ ഫാൻസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റിനു ആശ്വസിക്കാം.

വികാര പ്രകടനങ്ങളൊന്നും ആവശ്യമില്ലാത്ത വേഷമായത് കൊണ്ട് അധികം ബുദ്ധിമുട്ടില്ലാതെ ദുൽക്കർ തന്റെ ഭാഗം വൃത്തിയായി ചെയ്തിട്ടുണ്ട്. സാൾട്ട് & പെപ്പറിന്റെ ഹാംഗ് ഓവർ പ്രകടമാക്കാതെ തന്നെ കോമഡി അവതരിപ്പിക്കാൻ ബാബു രാജിനു സാധിക്കുന്നുണ്ട്. പക്ഷെ എത്രകാലം ഇത് ഇങ്ങനെ തുടരും എന്നതാണു ചോദ്യം. നായകൻ ലാലുവാണെങ്കിലും നായകനേക്കാൾ കയ്യടി നേടിയ കഥാപാത്രം നെൽസൺ മണ്ടേല പി.പി അഥവ കുരുടി എന്നറിയപ്പെടുന്ന നടനാണു. ഒരു സ്ലാഗിന്റെയും സഹായമില്ലാതെ ഒരു അംഗവിക്ഷേപങ്ങളും കൂടാതെ കൂളായി ആളുകളെ ചിരിപ്പിക്കാം കഴിയും എന്ന് ഈ നടൻ നമുക്ക് കാണിച്ചു തരുന്നു. ഒതുക്കപ്പെട്ടില്ലെങ്കിൽ മലയാള സിനിമയുടെ കോമഡി താരങ്ങളുടെ മുൻ നിരയിൽ ഈ നടൻ സ്ഥാനം പിടിക്കും തീർച്ച..!.

വില്ലൻ കഥാപാത്രമായ വിഷ്ണൂ ബുദ്ധൻ ലാലുവിന്റെ അമ്മയായി വേഷമിട്ട രോഹിണി അമ്മാവൻ കുഞ്ചൻ എന്നിവരും തങ്ങളുടെ വേഷങ്ങൾ നന്നാക്കി. ലാലു ചെറുപ്പമാണല്ലോ.. അതു പോലെ സുന്ദരനും അതു കൊണ്ട് തന്നെ ലാലുവിനു പ്രേമിക്കാൻ ഒരു നായികയെ വേണം അതും ഈ ചിത്രത്തിലുണ്ട്. അന്നും മിന്നും എന്നും പെണ്ണിനു പണം തന്നെ കാമുകൻ എന്ന ഡയലോഗ് നായകനെ കൊണ്ട് പറയിപ്പിക്കുന്നതിലൂടെയാണു ചിത്രത്തിൽ നായിക പ്രാധാന്യം എന്ത് കൊണ്ട് കുറഞ്ഞ് പോയി എന്നതിന്റെ ന്യായീകരണം സംവിധായകൻ നൽകുന്നത്.

വലിയ ആരവങ്ങളും ആഘോഷങ്ങളുമൊക്കെയായി ഇറങ്ങിയിട്ടുള്ള മലർവാടി ആർട്സ് ക്ലബ് പോലുള്ള ശരാശരി നിലവാരമുള്ള ചിത്രങ്ങൾ വിജയങ്ങളാക്കിയിട്ടുള്ള മലയാളികൾക്ക് മുന്നിലേക്ക് പരസ്യ പ്രചരണങ്ങളുടെ കോലാഹലങ്ങളില്ലാതെ വമ്പൻ അവകാശവാദങ്ങളില്ലാതെ കടന്നു വന്ന ഈ കൊച്ചു ചിത്രത്തെ 2012 ലെ ആദ്യ ഹിറ്റ് ചിത്രമാക്കി പ്രേക്ഷകർ ഇതിനോടകം മാറ്റി കഴിഞ്ഞു. അതു കൊണ്ട് തന്നെ സംഭവിച്ച പാളിച്ചകൾക്ക് നേരെയെല്ലാം നമുക്ക് സൗകര്യപൂർവ്വം കണ്ണടയ്ക്കാം. എല്ലാ പിഴവുകളും തിരുത്തി മികച്ച ഒരു ചിത്രവുമായി ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്ക് അടുത്ത വട്ടം വരാൻ സാധിക്കട്ടെ എന്നും അത് ഒരു വൻഹിറ്റായി മാറട്ടെ എന്നും നമുക്ക് ആശംസിക്കാം.

അങ്ങനെ സെക്കന്റ് ഷോ അവസാനിക്കുമ്പോൾ ഒരു ചോദ്യം ബാക്കിയാവുന്നു.. മമ്മൂട്ടിയുടെ മകൻ നായകൻ എന്ന ഒരു ലേബൽ ഇല്ലായിരുന്നെങ്കിൽ ഈ ചിത്രം ഇങ്ങനെയെങ്കിലും ബോക്സോഫീസിൽ സ്വീകരിക്കപ്പെടുമായിരുന്നോ..???

ഉത്തരം: തീർച്ചയായും ഇല്ല..!!

0 comments:

Followers

 
Copyright 2009 b Studio. All rights reserved.